ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന പ്രമേയം യുഎന്‍ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു. ബ്രസീല്‍ കൊണ്ടുവന്ന പ്രമേയമാണ് ഇപ്പോൾ അമേരിക്ക വീറ്റോ ചെയ്തിരിക്കുന്നത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിക്കുകയും അമേരിക്ക വീറ്റോ ചെയ്യുകയും റഷ്യയും ബ്രിട്ടണും വിട്ടു നിൽക്കുകയുമായിരുന്നു. പ്രമേയത്തിന് 9 വോട്ട് ലഭിക്കുകയും വീറ്റോ അധികാരമുള്ള രാജ്യങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയും ചെയ്‌താൽ മാത്രമേ യുഎന്‍ രക്ഷാസമിതിയിൽ പ്രമേയം പാസാകുകയുള്ളൂ. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ അധികാരമുള്ളത്
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെക്കുറിച്ച് പ്രമേയത്തിൽ പരാമർശിക്കുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പ്രമേയം വീറ്റോ ചെയ്തത്. അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ സംഘര്‍ഷമേഖലയില്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തിവരികയാണെന്ന് പ്രമേയം വീറ്റോ ചെയ്ത ശേഷം യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള റഷ്യന്‍ പ്രമേയം ഇതിന് മുന്‍പ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തള്ളിയിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന്റെ അതിർത്തി തകർത്ത് നുഴഞ്ഞു കയറി ഹമാസ് നടത്തിയ ഭീകരാക്രമണത്തെ റഷ്യ കൊണ്ട് വന്ന പ്രമേയം പൂര്‍ണമായി കുറ്റപ്പെടുത്തിയിരുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.