കൊച്ചി : സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയുടെ ഹെഡ് ഓഫീസിൽ നടത്തിയ റെയ്‌ഡിന് പിന്നാലെ ടോൾ കമ്പനിയായ ജി.ഐ.പി.എല്ലിന്റെ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു. ഇതോടൊപ്പം റോഡ് നിര്‍മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. റെയ്ഡില്‍ ഗുരുതരമായ ക്രമക്കേടുകളാണ് ഇഡി കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
സിബിഐ നേരത്തെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ഇഡി കേസെടുത്തത്. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ടോള്‍ പിരിവ് തുടങ്ങി ദേശീയ പാത അതോറിറ്റിയെ പറ്റിച്ചുവെന്നും ടോള്‍ പിരിക്കുന്ന പണം കമ്പനി മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെന്നാണും ഇ.ഡി കണ്ടെത്തി. 12ഓളം ബസ്‌ബേകള്‍ കൃത്യമായി പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.