തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി (Monson Mavunkal) ബന്ധമുണ്ടായിരുന്നതിനെ തുടര്‍ന്ന് സർവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ഐ.ജി ജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ നീക്കം. ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ പുനപ്പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിതല സമിതിയെ സര്‍ക്കാര്‍ ചുമലതപ്പെടുത്തി. ലക്ഷ്മണക്കെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഐജി ലക്ഷ്മണനെ കഴിഞ്ഞ വർഷം നവംബർ 10 സർക്കാർ സസ്പെന്‍റ് ചെയ്തത്. ഈ സസ്പെൻഷൻ നടപടി പരിശോധിക്കാനാണ് സമിതി. മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐജി ഇടനിലക്കാരന്‍ ആയെന്നാണ് പരാതിക്കാര്‍ നല്‍കിയ മൊഴി.
ഐ.ജി ലക്ഷ്മണയുടെ അതിഥിയായി മോൻസൺ പൊലീസ് ക്ലബിലും തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ഐ.ജി ലക്ഷ്മണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.
എന്നാല്‍ ലക്ഷ്മണക്കെതിരെ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്ത് രണ്ട് മാസത്തിനകം ലക്ഷ്മണയെ സർവീസില്‍ തിരിച്ചെടുക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആംഭിച്ചത്.