കാൺപൂർ: പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ വാഹനങ്ങൾ നശിപ്പിച്ച സമാജ് വാദി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്ത് പോലീസ് (Case Against Samajwadi Party Workers). ഉത്തർപ്രദേശിലായിരുന്നു സംഭവം. കാൺപൂരിൽ കഴിഞ്ഞ ഡിസംബർ മാസത്തിലാണ് നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അക്രമം നടന്നത്. റാലിയിലും പൊതുസമ്മേളനത്തിലുമാണ് നരേന്ദ്രമോദി പങ്കെടുത്തത്. അക്രമം നടത്തിയ എല്ലാവരേയും പിടികൂടിയെന്നും എല്ലാവർക്കുമെതിരെ ഗുണ്ടാ നിരോധന നിയമപ്രകാരമാണ് കേസ്സെന്നും പോലീസ് അറിയിച്ചു. എന്നാൽ പ്രശ്‌നം രൂക്ഷമായതോടെ സമാജ് വാദി പാർട്ടി അഞ്ചുപേരെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. രാഷ്‌ട്രീയ വിമർശനങ്ങൾ നേരിട്ടതോടെ പ്രശ്‌നത്തിൽ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്.
ഇതിനൊപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷന്റെ ക്രമസമാധാന ചട്ടലംഘനത്തിനും കേസ്സെടുക്കുമെന്നും കാൺപൂർ പോലീസ് കമ്മീഷണർ അസീം അരുൺ അറിയിച്ചു. ബി.ജെ.പി നേതൃത്വം കൊടുത്ത പരിപാടിയിൽ പങ്കെടുത്ത വാഹനങ്ങളാണ് ഏഴോളം പേരടങ്ങുന്ന അക്രമി സംഘം തകർത്തത്. തകർക്കുന്നതിന്റെ വീഡിയോ എടുത്ത് തങ്ങളുടെ നേതാക്കൾക്കും അണികൾക്കും അയക്കുകയും ചെയ്തതോടെ പോലീസിന് കാര്യങ്ങൾ എളുപ്പമായി. ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തുമെന്നും പോലീസ് അറിയിച്ചു.