മുംബൈ: ലഹരി മാഫിയയുമായി ബന്ധത്തെ തുടര്‍ന്ന് തെലുങ്ക് നടി ശ്വേത കുമാരിയെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) അറസ്റ്റ് ചെയ്തു. മുംബൈയിലെ മിറ-ബയാന്‍ഡര്‍ മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോടലില്‍ നടത്തിയ പരിശോധനയിലാണ് ഹൈദരാബാദ് സ്വദേശിയും 27കാരിയുമായ താരം പിടിയിലായത്. നടിയുടെ പക്കല്‍ നിന്നും 400 ഗ്രാം മെഫെഡ്രോണ്‍ (എംഡി) പിടിച്ചെടുത്തു.
ശനിയാഴ്ച ബാന്ദ്രയിൽ നിന്ന് ചാന്ദ് ഷെയ്ക്ക് എന്നൊരാളെ ലഹരിമരുന്നുമായി എൻസിബി അറസ്റ്റ് ചെയ്തിരുന്നു. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്വേത കുമാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ അറിയിച്ചു. ഗോവയിലും മഹാരാഷ്ട്രയിലുമായി നര്‍കോട്ടിക്സ് ബ്യൂറോ (എന്‍സിബി) നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്നായി മയക്കുമരുന്നു പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍പനയിലെ പ്രധാനിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്. സംസ്ഥാനാന്തര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ട്.
നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ലഹരി മാഫിയയിലേക്കും നീളുകയായിരുന്നു. ഇതിനു പിന്നാലെ നടത്തിയ വ്യാപക പരിശോധനയില്‍ കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമ താരങ്ങള്‍ക്ക് മയക്കുമരുന്ന് ശൃംഖലയുമായുള്ള ബന്ധം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിരിന്നു.