മുംബൈ: പാകിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ച ഭീകരൻ മുംബൈയിൽ എത്തിയതായുള്ള സൂചനകളെ തുടർന്ന് നഗരം കനത്ത ജാഗ്രതയിൽ; എൻ ഐ എ ആണ് മുംബൈ പൊലീസിന് വിവരം കൈമാറിയത്. തുടർന്ന് മുംബൈ പോലീസ് നഗരത്തിൽ തിരച്ചിൽ തുടരുന്നു. മധ്യപ്രദേശ് സ്വദേശിയായ സർഫറാസ് മേമൻ എന്ന ഭീകരനാണ് മുംബൈയിൽ എത്തിയതായി സൂചന ലഭിച്ചിട്ടുള്ളത്. ഇയാളുടെ ആധാർകാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകൾ എൻ ഐ എ പൊലീസിന് കൈമാറിയിട്ടുണ്ട്. ഞായറാഴ്ചയാണ് എൻ ഐ എ യുടെ മുന്നറിയിപ്പ് ലഭിച്ചതെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്ക് പാക്കിസ്ഥാൻ, ചൈന, ഹോങ്കോംങ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഭീകര പരിശീലനം ലഭിച്ചിട്ടുണ്ട് എന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു.
രാജ്യത്തെ ഭീകര വിരുദ്ധ ഏജൻസികൾ മേമനെ ഏറെനാളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ ദുരൂഹ വിദേശയാത്രകളും മറ്റ് പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഇയാൾ രാജ്യത്തിന് അപകടകാരിയെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തിയത്. ഇതിനിടയിലാണ് മേമൻ മുംബൈയിൽ എത്തിയതായി റിപ്പോർട്ടുകൾ വരുന്നത്. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്ന രണ്ട് ഭീകരർ കഴിഞ്ഞ ഒരാഴ്ചക്കിടെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നിരുന്നു.