മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഗവേഷണ വിദ്യാര്‍ത്ഥി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. സ്വയം തീകൊളുത്തിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഡോ. ബാബാസാഹേബ് അംബേദ്കര്‍ മറാത്തവാഡാ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികളാണ് ഇരുവരും. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. ഹനുമാന്‍ തേക്ഡിയിലെ സര്‍ക്കാര്‍ ഫോറന്‍സിക് കോളേജില്‍ തന്റെ പ്രോജക്ട് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം പ്രതിയായ യുവാവ് ഇവിടേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാരണം വ്യക്തമാക്കണമെനാനവശ്യപ്പട്ട് യുവാവ് പെണ്‍കുട്ടിയോട് തട്ടിക്കയറി. ഇതിന് പിന്നാലെ കൈയ്യില്‍ കരുതിയ പെട്രോള്‍ ഇരുവരുടെയും ദേഹത്ത് ഒഴിച്ചു. സ്വയം തീകൊളുത്തിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ആലിംഗനം ചെയ്യുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ തീയണച്ച ശേഷം ഔറംഗബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുയ യുവാവിന് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 55 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. വിവരം അറിഞ്ഞ് പെണ്‍കുട്ടി മാതാപിതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്, യുവാവിനെതിരെ കുടുംബം പരാതി നല്‍കി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.