തിരുവനന്തപുരം: മൂന്നു രാജ്യാന്തര സർവീസുകളുമായി പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരം വിമാനത്താവളം. അബുദാബിയിലേക്ക് ഇതിഹാദ് എയർലൈൻസും മസ്കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയർ ഏഷ്യയുമാണ് സർവീസ് തുടങ്ങുന്നത്.
അബുദാബിയിലേക്കുള്ള ഇതിഹാദിൻ്റെ പ്രതിദിന സർവീസ് ഇന്ന് രാവിലെ തുടങ്ങും.
സലാം എയറിൻ്റെ സർവീസ് ജനുവരി 3 മുതലാണ് തുടങ്ങുക. തുടക്കത്തിൽ ബുധൻ, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. ഈ റൂട്ടിൽ നിലവിൽ ഒമാൻ എയർ സർവീസ് നടത്തുന്നുണ്ട്.
എയർ ഏഷ്യ സർവീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ റൂട്ടിൽ മലേഷ്യൻ എയർലൈൻസിൻ്റെ സർവീസുമുണ്ട്.
പുതിയ സർവീസുകൾക്ക് പുറമെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്നുമുതൽ ശബ്ദരഹിത മേഖലയാകും. ഇതിൻ്റെ ഭാഗമായി അനൗൺസ്‌മെൻ്റ് ഒഴിവാക്കും. യാത്രക്കാർക്കുള്ള വിവരങ്ങൾ സമ്പൂർണമായും ഡിസ്‌പ്ലേ സ്‌ക്രീനിലേക്കു മാറും. മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങിയ വിമാനത്താവളങ്ങളിൽ ഇത്തരം സംവിധാനമാണ് നിലവിലുള്ളത്.