ദില്ലി: ഝാര്‍ഖണ്ഡിലെ ധൻബാദിൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ നടത്താനും തീരുമാനമായി. ജഡ്ജിയെ ഇടിച്ച ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജഡ്ജിയുടെ മരണം കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നുവന്നത്.
ബുധനാഴ്ച്ച രാവിലെ ജില്ലാ അഡീഷണല്‍ ജഡ്ജിയായ ഉത്തം ആനന്ദ് ജോഗിങിനായി പോകുന്നതിനിടെ ഒരു ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോകുകയും ചെയ്തു. ജഡ്ജിയെ കൊല്ലാന്‍ ഉപയോഗിച്ച ഓട്ടോ മോഷ്ടിക്കപ്പെട്ടതാണെന്ന് പോലിസ് പറയുന്നു. സംഭവത്തിന് ഏതാനും മണിക്കൂര്‍ മാത്രം മുന്‍പാണ് ഓട്ടോ മോഷ്ടിച്ചത്. ഓട്ടോ ധന്‍ബാദില്‍ തന്നെയുള്ള ഒരു സ്ത്രീയുടെ പേരിലാണെന്ന് ഓട്ടോ ഓടിച്ച പ്രതി പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. തലക്ക് പരിക്കേറ്റ് റോഡരുകിൽ കിടന്ന ജഡ്ജിയെ വഴിപോക്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കുറിന് ശേഷം മരിച്ചു.
അതേസമയം ജഡ്ജിയുടെ മരണത്തില്‍ നടുക്കവും രോഷവും രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. കേസില്‍ ശ്രദ്ധചെലുത്തുന്നതായി ഹൈക്കോടതി അറിയിച്ചതായും എന്‍ വി രമണ വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona