കണ്ണൂര്‍: മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജാൻവിയ എന്ന ഒൻപതുവയസുകാരി അപകടനില തരണം ചെയ്തതായി കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍. ആക്രമണത്തിൽ കുട്ടിയുടെ രണ്ടു കാലിനും കൈക്കും തലയ്ക്കും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇത് സ്റ്റിച്ച് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം അണുബാധയുണ്ടാകാൻ സാധ്യത കൂടുതലായതുകൊണ്ട് കുട്ടിയെ മൂന്നു ദിവസം പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സന്ദര്‍ശകരെ ആരെയും അനുവദിക്കില്ല. തിങ്കളാഴ്ച രാത്രിയാണു കുട്ടിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് ജാൻവിയ തെരുവുനായയുടെ ആക്രമണത്തിനിരയായത്. വൈകുന്നേരം സ്കൂള്‍ വിട്ടു വന്നശേഷം സഹോദരനെ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ച് പുറത്തിറങ്ങിയപ്പോള്‍ തെരുവുനായയെ കണ്ട് ഭയന്ന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ മുറ്റത്തു വച്ച് തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.