കോൺഗ്രസിലെ തമ്മിൽ തല്ല് കൊഴുക്കുന്നു. താൻ കോൺഗ്രസിന്റെ ആരുമല്ലെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐസിസി വക്താവ് ഷമ മുഹമ്മദ് . സമൂഹമാദ്ധ്യമത്തിൽ ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ തന്റെ ചിത്രം മൈ ഐഡി എന്ന അടിക്കുറിപ്പോടു കൂടിയാണ് ഷമ പങ്കുവച്ചിരിക്കുന്നത്.
സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി ഷമ തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇവർ പാർട്ടിയുടെ ആരുമല്ലെന്ന് സുധാകരൻ പറഞ്ഞത്. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതിയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. കോൺഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിലാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്.
“രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെ. പാർട്ടി പരിപാടികളിൽ സ്റ്റേജിൽ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. സ്ത്രീകൾക്ക് എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റാണ്. വടകരയിൽ തന്നെ പരിഗണിക്കാമായിരുന്നു.മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയിൽ ഷാഫിയെ കൊണ്ടുവന്നാൽ പാലക്കാട് പരിക്ക് പറ്റും.” – ഷമാ മുഹമ്മദ് ഒരു സ്വകാര്യ വാർത്താ ചാനലിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇതാണ് പിന്നീട് വിവാദമായത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണെന്ന് മുൻപും തുറന്നടിച്ച നേതാവാണ് ഷമാ മുഹമ്മദ്.