വയനാട് : എസ്എഫ്ഐ ആൾക്കൂട്ട വിചാരണ നടത്തി അതിക്രൂരമായി വിദ്യാർത്ഥിയായ സിദ്ധാർത്ഥനെ മർദിച്ചു കൊന്നതിനെത്തുടർന്നുണ്ടായസംഭവ വികാസങ്ങളെത്തുടർന്ന് അടച്ചിട്ടിരുന്ന പൂക്കോട് വെറ്റിനറി കോളേജ് തുറന്നു.കോളേജിലേക്ക് തുടർച്ചയായി വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധമെത്തിയതോടെ ഈ മാസം നാലിനാണ് ക്യാമ്പസ് അടച്ചത്.
ഹോസ്റ്റലിൽ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കി; അഞ്ചിടത്ത് പുതിയ ക്യാമറകൾ വച്ചു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ 24 മണിക്കൂറും ഹോസ്റ്റലിലേക്കും ക്ലാസുകളിലേക്കും വിദ്യാർത്ഥികൾക്ക് പോകാം. ക്യാമ്പസിലെ കുന്നിൻ മുകളിലടക്കം രാത്രി വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. മാവോയിസ്റ്റ് സാന്നിധ്യവും വന്യ മൃഗ ശല്യവുമുള്ള മേഖലയിലാണ് കോളേജ്. ഇത് കൂടി കണക്കിലെടുത്ത് സുരക്ഷ മുൻനിർത്തി ഇത് നിയന്ത്രിക്കാനുള്ള സാധ്യതയുണ്ട് .കോളേജിലെ ആന്റി റാഗിങ് കമ്മിറ്റിയും ഇതേ കാര്യം നിർദേശിച്ചിരുന്നു.
കുന്നിൻ മുകളിലേക്ക് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 6.30 മുതല്‍ വൈകീട്ട് 7.30 വരെയും പിജി വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി 10വരെയും അനുവാദം നൽകാം എന്നാണ് ആന്റി റാഗിങ് സ്‌ക്വാഡിന്റെ നിര്‍ദേശിച്ചിരിക്കുന്നത്. ആണ്‍കുട്ടികളുടെ രണ്ട് ഹോസ്റ്റല്‍ അടക്കം നാലിടത്ത് ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെ എണ്ണം കൂട്ടുന്നത് ഒരുമാസത്തിനകം നടപ്പാക്കും.