പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇസ്‌ലാം മത വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1492ാം ജന്മദിനമാണ് ഇന്ന് വിശ്വാസികള്‍ ആഘോഷിക്കുന്നത്. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ നബിദിനാഘോഷം. പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിനു മുമ്പേ പ്രാര്‍ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായാണ് വിശ്വാസി ലോകം നബിദിനത്തെ വരവേൽക്കുന്നത്. പളളികളിലും മദ്രസകളിലും വിശ്വാസികള്‍ ഒത്തുകൂടി സന്തോഷം പങ്കുവയ്ക്കുന്നതും നബിദിനത്തിന്റെ ചടങ്ങാണ്. പ്രവാചകനെ സ്‌നേഹിക്കാതെ വിശ്വാസത്തിനു പൂര്‍ണ്ണത കൈവരില്ലെന്നാണു മുസ്‌ലിം പണ്ഡിത ലോകത്തിന്റെ പക്ഷം.
ഈ ദിവസങ്ങളില്‍ മദ്രസകളിലും മതസ്‌ഥാപനങ്ങളിലും കലാമത്സരങ്ങള്‍ അരങ്ങേറും. നബിദിനാഘോഷങ്ങള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കാനുള്ള നല്ല അവസരമാണെന്നു തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മീലാദ് ദിനങ്ങളില്‍ കലാമത്സര പരിപാടികള്‍ നടത്താറുണ്ട്.