ദില്ലി: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈനിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്‌പ് നിർത്തണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. കൂടാതെ റഷ്യ–നാറ്റോ ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും പ്രധാനമന്ത്രി പുടിനെ അറിയിച്ചു.
എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രൈൻ അഭ്യർഥിച്ചിരുന്നു. ‘ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള, ബഹുമാനിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം.’– യുക്രൈൻ സ്ഥാനപതി ഇഗോർ പൊലിഖ പറഞ്ഞു.