ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഏപ്രില്‍ 11ന് തന്നെ സിനിമ തിയ്യറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇനിയും സെന്‍സറിങ് കഴിയാത്ത ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി നല്‍കിയത് തികച്ചും അനവസരത്തിലാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചും ബോംബെ ഹൈക്കോടതിയും നേരത്തേ ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹര്‍ജികൾ തള്ളിയിരുന്നു.
ഒമങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിവേക് ഒബ്‌റോയിയാണ് നായകന്‍. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാർലമെന്റ്;തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.