ദില്ലി :ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വ്യാപാരം, നിക്ഷേപം, കണ്ടുപിടിത്തങ്ങൾ, ഊർജ്ജം, ജല മാനേജ്‌മന്റ്, ഭക്ഷ്യ സംസ്‌കരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ഡെൻമാർക്ക് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.
നിലവിൽ യൂറോപ്യൻ യൂണിയൻ കൗൺസിൽ അദ്ധ്യക്ഷത വഹിക്കുന്നതിനും ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ താൽക്കാലിക അംഗത്വത്തിനും ഡെൻമാർക്കിന് പ്രധാനമന്ത്രി മോദി ആശംസകൾ അറിയിച്ചു. പ്രാദേശികവും ആഗോളവുമായ പ്രാധാന്യമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്നും സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കണമെന്നും മോദി ആവർത്തിച്ചു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വേഗത്തിൽ പൂർത്തിയാക്കുന്നതിനും, 2026-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയുടെ വിജയത്തിനും ഡെൻമാർക്കിന്റെ ശക്തമായ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഫ്രെഡറിക്‌സൻ ഉറപ്പുനൽകി.

