പടിവാതിക്കൽ എത്തി നിൽക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് നാനൂറിലേറെ സീറ്റുകളെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം സാധ്യമാണെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയിലെ അംഗമായ നാഷനൽ കോൺഫറൻസിന്റെ ഉപാദ്ധ്യക്ഷനുമായ ഒമർ അബ്ദുല്ല. പരസ്പരം കലഹിക്കുന്നതു പ്രതിപക്ഷത്തിന്റെ ദൗർബല്യമാണെന്നും ഇതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗുണകരമാവുകയെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘‘ഈ തെരഞ്ഞെടുപ്പിൽ 400ലേറെ സീറ്റുകളാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. പ്രതിപക്ഷം ദുർബലരായതിനാൽ ആ ലക്ഷ്യം നേടുക സാധ്യമാണ്. ബിജെപിക്കെതിരെ ഐക്യമുന്നണി രൂപപ്പെടുത്തുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ മോദിയുടെ ലക്ഷ്യം യാഥാർഥ്യമാകാനാണു സാധ്യത. ഇന്ത്യ മുന്നണി വളരെ ക്ഷീണാവസ്ഥയിലാണ്. എല്ലാ പ്രശ്നങ്ങൾക്കും കോൺഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നു പറയാനാകില്ല.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു ഇൻഡി മുന്നണി വിട്ടത് അദ്ദേഹത്തിന്റെ സ്വന്തം താൽപര്യത്താലാണ്. ശക്തരായ പ്രതിപക്ഷമാകാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും മുന്നണി കരുത്തുറ്റതായിട്ടില്ല. ഭാവിയിൽ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം. മൂന്നാം തവണയും ബിജെപിക്ക് അധികാരത്തിൽ വരാൻ അനുകൂലമായ ഒരുപാട് കാരണങ്ങളുണ്ട്. ’’– ഒമർ അബ്ദുല്ല പറഞ്ഞു.