ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിജയ പ്രസംഗം ചര്‍ച്ചയാകുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ അടുത്ത ലക്ഷ്യമെന്ന സൂചനയാണ് മോഡി നല്‍കുന്നത്. ബംഗാളിന്റെയോ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയോ പേര് സൂചിപ്പിക്കാതെയാണ് മോഡിയുടെ പ്രസംഗം. ‘ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ്. അതിനുത്തരവാദികള്‍ ആയവരെ ജനങ്ങള്‍ ശിക്ഷിക്കുമെന്നും’ മോഡി പറഞ്ഞു.
ബി.ജെ.പിയെ നേരിടാന്‍ കഴിയാത്ത ചിലര്‍, പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന പാതയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതു വഴി സ്വന്തം ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് രാജ്യത്തിന്റെ ചില ഭാഗത്തുള്ള ഇത്തരക്കാര്‍ കരുതുന്നത്. താന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയല്ല, കാരണം ജനാധിപത്യത്തില്‍ ജനങ്ങളാണ് സംസാരിക്കുന്നത്. -ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ മോഡി പറഞ്ഞു.
തെരഞ്ഞെടുപ്പ് വരികയും പോകുകയും ചെയ്യും. വിജയവും പരാജയവുമുണ്ടാകും. ഇന്ന് അധികാരത്തിലിരിക്കുന്ന ചിലര്‍ക്ക് നാളെ അതുണ്ടാവില്ല. എന്നാല്‍ ജനാധിപത്യത്തില്‍ ഈ മരണക്കളി അനുവദിക്കാനാവില്ല. മരണംകൊണ്ട് നിങ്ങള്‍ക്ക് ഒരു ജനവിധിയും ലഭിക്കില്ല. മോഡി പറഞ്ഞു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ഉന്നയിക്കുന്ന പ്രധാന വിമര്‍ശമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ നൂറ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ബി.ജെ.പി ആരോപണം.
കഴിഞ്ഞയാഴ്ച ബംഗാള്‍ സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ, മമത ബാനര്‍ജിയോട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ധളവപത്രം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബംഗാള്‍ പിടിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി.
കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളില്‍ 18 എണ്ണത്തില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 294 സീറ്റുകളില്‍ 200 എണ്ണം പിടിക്കാനാണ് ബി.ജെ.പിയുടെ പരിശ്രമം.