ദില്ലി: 2019ലെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തില്‍ നിന്നും പതിനേഴ് ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലായി പരിഗണനയില്‍. 2019 ലെ പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. മാര്‍ച്ചിലായിരിക്കും പുരസ്‌കാര പ്രഖ്യാപനം. അഞ്ച് പ്രദേശിക ജൂറികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്കുള്ള സിനിമകള്‍ സമര്‍പ്പിച്ചത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം, റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍, സജാസ് റഹ്മാന്‍ എന്നിവര്‍ സംവിധാനം ചെയ്ത വാസന്തി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, ഷിനോസ് റഹ്മാന്‍, മധു സി. നാരായണന്റെ കുമ്പളങ്ങി നെറ്റ്‌സ്, ആഷിക് അബുവിന്റെ വൈറസ്, അനുരഞ്ജ് മനോഹറിന്റെ ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്.
മികച്ച സംവിധായകന്‍, കലാ സംവിധായകന്‍, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്‌കാര വിഭാഗങ്ങളിലേയ്ക്ക് ‘മരക്കാര്‍’ പരിഗണിക്കപ്പെടുമെന്നാണ് സൂചന. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കായുള്ള ജൂറിയാണ് സമീര്‍, വാസന്തി, ഇഷ്ഖ്, വൈറസ് തുടങ്ങിയ ചിത്രങ്ങളും ദേശീയ ജൂറിയുടെ പരിഗണനക്ക് അയച്ചിരിക്കുന്നത്. വിവിധ ഭാഷകളിൽ നിന്നായി എത്തിയ നൂറിലേറെ ചിത്രങ്ങൾ അവാർഡ് നിർണയത്തിനായി അടുത്ത മാസം ജൂറി അംഗങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കും.