ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി ഇന്ന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. ജൂലൈ 21ന് കോണ്‍ഗ്രസ് അധ്യക്ഷയെ ഇഡി ആദ്യ ഘട്ടമായി ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ അന്ന് കഴിഞ്ഞില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26 ന് ഹാജരാകാൻ ഇ ഡി നിർദ്ദേശിച്ചിരിക്കുന്നത്.
ഇതിനിടയിൽ സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടിക്കെതിരെ രാജ്ഘട്ടില്‍ പ്രതിഷേധിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടി കിട്ടി. രാജ്ഘട്ടില്‍ പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെ എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇന്ന് രാജ്യവ്യാപക സത്യാഗ്രഹ സമരത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തത്. സത്യഗ്രഹം സമാധാനപരമായി നടത്തണം എന്നാണ് നേതാക്കളുടെ നിര്‍ദേശം. ദില്ലി സത്യഗ്രഹത്തില്‍ എംപിമാര്‍, പ്രവര്‍ത്തക സമിതിയംഗങ്ങളുള്‍പ്പടെയുള്ളവരും പങ്കെടുക്കും.