Tuesday, May 21, 2024
spot_img

ദേശീയ പാര്‍ട്ടി പദവിയില്‍ തീരുമാനം മാറ്റിവച്ചു: സിപിഐക്ക് തത്കാല ആശ്വാസം

ദില്ലി: സിപിഐ യുടെ ദേശീയ പാര്‍ട്ടി പദവി തുടരുന്ന കാര്യത്തിലെ അന്തിമ തീരുമാനം മാറ്റിവച്ചു. തീരുമാനം എടുക്കുന്നതിന് താത്കാലിക അവധി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ശരത് പവാര്‍ നയിക്കുന്ന എന്‍.സി.പി, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ എന്നീ പാര്‍ട്ടികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രകടനം മാത്രം പരിഗണിച്ച് എടുക്കില്ലെന്നാണ് വിവരം.

മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് പാര്‍ട്ടികള്‍ക്കും ദേശീയ പാര്‍ട്ടി പദവി സംരക്ഷിക്കാന്‍ ഒരവസരം കൂടി ലഭിക്കുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

മൂന്ന് പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. ഇവരുടെ കൂടുതല്‍ വാദം കേട്ട ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാവൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് എടുത്തിരിക്കുന്നത്.

ദേശീയ പാര്‍ട്ടി പദവി നേടാന്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി വേണമെന്ന നിബന്ധന കൂടിയുണ്ട്. എന്നാല്‍ സിപിഐക്ക് ഇപ്പോള്‍ കേരളത്തിലും തമിഴ്നാട്ടിലും മണിപ്പൂരിലും മാത്രമാണ് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. മഹാരാഷ്ട്രയിലും നാഗാലാന്റിലും സംസ്ഥാന പാര്‍ട്ടി പദവിയുള്ള എന്‍സിപിക്ക് മേഘാലയയിലും ഗോവയിലും ഈ പദവി നഷ്ടമായി. പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ത്രിപുരയിലും മണിപ്പൂരിലും മാത്രമാണ് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്.

Related Articles

Latest Articles