കാലാവധി കഴിഞ്ഞ സേവന വേതന കരാർ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു ജനുവരി 31, ഫെബ്രുവരി ഒന്ന് ദിവസങ്ങളിൽ ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ഭാരവാഹികളാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
പൊതു, സ്വകാര്യ മേഖല ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫീസർമാരും പണിമുടക്കും. മുപ്പതിനു പ്രധാനകേന്ദ്രങ്ങളിലെല്ലാം പ്രതിഷേധറാലി സംഘടിപ്പിക്കും. പണിമുടക്ക് ദിനങ്ങളിൽ കേന്ദ്രീകൃത പ്രതിഷേധറാലിയും ധർണയും ഉണ്ടാകും. ഫെബ്രുവരി ഒന്നിന് ജില്ലാ കളക്ടർമാർ വഴി പ്രധാനമന്ത്രിക്കു നിവേദനം നൽകും.
ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മാർച്ച് 11 മുതൽ 13 വരെ വീണ്ടും പണിമുടക്കും. ഇതിനുശേഷവും പ്രശ്നപരിഹാരമായില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പെൻഷൻ പരിഷ്കരിക്കുക, കുടുംബ പെൻഷൻ വർധിപ്പിക്കുക, പ്രവർത്തന ലാഭാടിസ്ഥാനത്തിൽ സ്റ്റാഫ് വെൽഫെയർ ഫണ്ട് പുതുക്കിനിശ്ചയിച്ച് പഞ്ചദിന വാര പ്രവർത്തനം നടപ്പാക്കുക, സ്പെഷൽ അലവൻസ് അടിസ്ഥാന ശന്പളത്തോട് സംയോജിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കുക തുടങ്ങിയ പന്ത്രണ്ടിന ആവശ്യങ്ങളും ഉന്നയിച്ചാണു സമരം.