തിരുവനന്തപുരം: ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി ശാർക്കര ദേവീ ക്ഷേത്ര മൈതാനത്ത് നിന്ന് മാറ്റി. ചക്കുവള്ളി ക്ഷേത്ര മൈതാനം നവകേരള സദസിന് ഉപയോഗിക്കുന്നതിനെതിരെ ക്ഷേത്രോപദേശക സമിതി നൽകിയ ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയിൽ വലിയ തിരിച്ചടിയേറ്റിരുന്നു. ക്ഷേത്ര മൈതാനം പുറമ്പോക്കാണെന്ന വാദവുമായി കോടതിയിലെത്തിയ സർക്കാരിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ സർക്കാരിന്റെ വാദം തള്ളി മൈതാനം നവകേരള സദസ്സിന് വിട്ടുകൊടുത്ത ദേവസ്വം ബോർഡ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ വിധിയുടെയും ശാർക്കര മൈതാനം ഉപയോഗിക്കുന്നതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചതിന്റെയും പശ്ചാത്തലത്തിലാണ് വേദി മാറ്റിയത്.
ശാർക്കര കൂടാതെ അരൂർ തൃച്ചാറ്റുകുളം ക്ഷേത്ര മൈതാനം, വർക്കല ശിവഗിരി മഠം ആഡിറ്റോറിയം, വാമനപുരം മണിക്കോട് ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ നവകേരള സദസ് നിശ്ചയിച്ചിട്ടുണ്ട്. ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് പരിപാടി നടത്തുന്നതിനെതിരെ ക്ഷേത്രോപദേശക സമിതിയും ഭക്തരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രോപദേശക സമിതിയോട് ആലോചിക്കാതെ രാഷ്ട്രീയ നേതാക്കൾ ദേവസ്വം ബോർഡ് ഉത്തരവിന്റെ മറവിൽ മൈതാനത്തെത്തി ഏകപക്ഷീയമായി വേദിക്ക് സ്ഥാനം കാണുകയായിരുന്നു. ക്ഷേത്രത്തിൽ നടന്നുവരുന്ന മണ്ഡലകാല പൂജകൾക്കും മൈതാനത്തിന്റെ മദ്ധ്യ ഭാഗത്തുള്ള ചാമുണ്ഡിദേവിയുടെ തറയിൽ നടക്കുന്ന പൂജകൾക്കും തടസമായാണ് സർക്കാർ വേദി നിശ്ചയിച്ചത്. ഇത് കോടതിയിൽ ചോദ്യം ചെയ്തപ്പോൾ ക്ഷേത്രഭൂമി പുറമ്പോക്കാണെന്ന പ്രകോപനപരമായ നിലപാട് സർക്കാർ എടുത്തത്. ഈ വാദമാണ് കോടതി തള്ളിയത്.