മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ മയക്കുമരുന്ന് കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. ആര്യനെ ഒക്ടോബർ 11 വരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. ആര്യന്റെ ഫോണില്‍ നിന്നും രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന ഞെട്ടിപ്പിക്കുന്ന രേഖകള്‍ ലഭിച്ചുവെന്നും എന്‍സിബി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ആര്യൻ ഖാനെതിരെ രാജ്യാന്തര ലഹരിബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചതായും ലഹരിമരുന്നുകള്‍ വന്‍തോതില്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായി കണ്ടെത്തിയെന്നും എന്‍സിബി കോടതിയെ അറിയിച്ചു. വിശദമായി ചോദ്യം ചെയ്യുന്നതിനായി അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്നും എന്‍സിബി കോടതിയില്‍ ആവശ്യപ്പെട്ടു. ആര്യന്‍ഖാന് അന്താരാഷ്ട്രതലത്തില്‍ മയക്കുമരുന്ന കച്ചവടക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും വിതരണം ചെയ്യാന്‍ കൂടിയ അളവില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നുവെന്നും എന്‍സിബി കോടതിയെ അറിയിച്ചു.
എന്നാൽ ആഡംബരക്കപ്പലില്‍ ക്ഷണിതാവായാണ് എത്തിയതെന്നും തെളിവ് ഇല്ലെന്നും ആര്യന്‍ഖാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സതീഷ് മാനി ഷിന്‍ഡെ കോടതിയെ അറിയിച്ചു. കൂടാതെ ഇത് ജാമ്യമുള്ള കുറ്റമാണെന്നും അയാളുടെ കൈവശം കള്ളപ്പണം കണ്ടെത്തിയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാൽ നിയമവിരുദ്ധമായ വസ്തുക്കളുടെ കൈവശം വയ്ക്കൽ, ഉപഭോഗം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരമാണ് മൂന്നുപേർക്കെതിരെയും കേസെടുത്തിരിക്കുന്നത്.