നാളെ ദില്ലിയിൽ വച്ച് നടക്കുന്ന എൻഡിഎ മുന്നണി യോഗത്തിൽ 38 പാർട്ടികൾ പങ്കെടുക്കുമെന്ന് ബിജെപി സ്ഥിരീകരിച്ചു, നിലവിലെ ഭരണകക്ഷിയായ ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ബെംഗളൂരുവിൽ യോഗം ചേരുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ വമ്പൻ ശക്തി പ്രകടനമായാണ് നാളത്തെ യോഗത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃതത്തിൽ ഒരു വർഷത്തിനപ്പുറം 2024 ൽ വീണ്ടും ജനവിധി തേടുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. എൻഡിഎയുടെ വ്യാപ്തി വർഷങ്ങളായി വർധിച്ചതായി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി . നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികളുടെയും നയങ്ങളുടെയും ഗുണപരമായ സ്വാധീനത്തിൽ വലിയ ആവേശമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച്ച അവസാനം സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ തലവൻ ഒപി രാജ്ഭർ എൻഡിഎയിൽ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. 2019-ൽ എൻഡിഎ വിട്ടശേഷം, കിഴക്കൻ ഉത്തർപ്രദേശിലെ ഒബിസി വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള രാജ്ഭർ, ബിജെപിയുടെ ഏറ്റവും തുറന്ന വിമർശകരിൽ ഒരാളായിരുന്നു. ബീഹാറിൽ, മുൻ കേന്ദ്രമന്ത്രിയും പ്രമുഖ ഒബിസി നേതാവുമായ അന്തരിച്ച രാംവിലാസ് പാസ്വാന്റെ മകനും മറ്റൊരു ഒബിസി നേതാവുമായ ചിരാഗ് പാസ്വാനെയും ദില്ലിയിൽ നടക്കുന്ന വലിയ എൻഡിഎ യോഗത്തിലേക്ക് ജെപി നദ്ദ ക്ഷണിച്ചു.