ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് നീരജ് ചോപ്ര സ്വർണ മെഡല്‍ അണിഞ്ഞു. മെഡല്‍ നേട്ടത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നീരജ് ചോപ്ര സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്തു.
ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് ആരാധകരെ അല്‍പം ആശങ്കയിലാക്കിയെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. അതേസമയം, പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളി നേടി. 87.82 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് അര്‍ഷാദ് നദീം വെള്ളി സ്വന്തമാക്കിയത്. ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബാണ് വെങ്കലം കരസ്ഥമാക്കിയത്. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാം സ്ഥാനത്തും ഡി.പി.മനു ആറാം സ്ഥാനത്തുമെത്തി.