അമരാവതി: ആന്ധ്രാപ്രദേശിൽ വൈ എസ് ജഗൻമോഹൻ റെഡ്‌ഡി മന്ത്രിസഭാ പുനഃസംഘടന ഇന്ന്. പുനഃസംഘടനയുടെ ഭാഗമായി എല്ലാ മന്ത്രിമാരും രാജിവച്ചിരുന്നു. പുതിയ മന്ത്രിസഭയിൽ 14 പേർ പുതുമുഖങ്ങളായിരിക്കും. നിലനിർത്തിയത് 11 മന്ത്രിമാരെ മാത്രം. 25 അംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രണ്ടര വർഷം പൂർത്തിയായ മന്ത്രിസഭയിലാണ് ജഗൻ വലിയ അഴിച്ചുപണി നടത്തിയത്. 2019 ൽ അധികാരമേൽക്കുമ്പോൾ തന്നെ ആദ്യപകുതിക്കു ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന് ജഗൻ പ്രഖ്യാപിച്ചിരുന്നു.
മന്ത്രിസഭയിൽ നിന്നൊഴിവാക്കപ്പെട്ടവരെ പാർട്ടി ചുമതലയിലേക്ക് നിയോഗിക്കുമെന്നും മന്ത്രി എന്ന നിലയിൽ നേടിയ അനുഭവ സമ്പത്ത് 2024 ൽ പാർട്ടിയുടെ വിജയത്തിനായി അവർ ഉപയോഗിക്കുമെന്നും ജഗൻ പ്രത്യാശ പ്രകടിപ്പിച്ചു. കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞ ജഗൻ ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയിൽ ആ പാർട്ടിയെ തകർത്ത് തരിപ്പണമാക്കുകയായിരുന്നു. മുൻ ആന്ധ്രാ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ മകനാണ് ജഗൻ. 2019 ലെ തെരെഞ്ഞെടുപ്പിൽ 175 അംഗ മന്ത്രി സഭയിൽ 151 സീറ്റുകളും 50 ശതമാനം വോട്ട് ഷെയറും നേടിയാണ് ജഗൻ ആന്ധ്ര പിടിച്ചത്. മുൻ കോൺഗ്രസ് നേതാവിന്റെ പടയോട്ടത്തിൽ ആന്ധ്രയിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. വോട്ട് ഷെയറാകട്ടെ വെറും 1.17 ശതമാനവും!