ദില്ലി: ആകാശ് പ്രൈം മിസൈലിന്റെ പരീക്ഷണം (Akash Prime Missile)വിജയകരമായി പൂർത്തീകരിച്ച് ഡിആർഡിഒ. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് (ഐടിആർ) മിസൈലിന്റെ പരീക്ഷണം നടന്നത്. പരീക്ഷണത്തിൽ പ്രതീകാത്മകമായി നിർമ്മിച്ച ആളില്ലാ ശത്രുവിമാനത്തെ ആകാശ് പ്രൈം മിസൈൽ നിഷ്പ്രഭമാക്കി. ആകാശ് പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ചതിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒ, ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്‌സ്, ഡിഫൻസ് പബ്ലിക് സെക്ടർ അണ്ടർടേക്കിംഗ്‌സ് (ഡിപിഎസ്‌യു) എന്നി വകുപ്പുകളെ അഭിനന്ദിച്ചു. ആഗോളതലത്തിൽ മിസൈൽ സംവിധാനങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും ഡിആർഡിഒ കഴിവ് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
‘ആകാശ് പ്രൈം’ മിസൈലുകളുടെ പ്രത്യേകതകൾ
ആകാശ് മിസൈലിന്റെ പുതിയ പതിപ്പാണ് ‘ആകാശ് പ്രൈം’ മിസൈൽ എന്നത്. ആകാശ് മിസൈലുകളുടെ മറ്റുപതിപ്പുകളെ അപേക്ഷിച്ച് ആകാശ് പ്രൈം മിസൈലുകൾ വലിയ ഉയരത്തിലും പ്രതികൂല കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്‌ച്ചവെയ്‌ക്കുന്നുവെന്ന് ഡിആർഡിഒ അറിയിച്ചു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആക്റ്റീവ് ആർഎഫ് (റേഡിയോ ഫ്രീക്വൻസി) സംവിധാനവും മിസൈലിൽ ഘടിപ്പിച്ചിട്ടുണ്ട്. കൃത്യതയോടുകൂടിയ പ്രവർത്തനത്തിനാണ് ഇങ്ങനെ നിർമ്മിച്ചിരിക്കുന്നത്. 560 സെന്റീമീറ്റർ നീളവും 35 സെന്റിമീറ്റർ വീതിയുമാണ് പ്രൈം മിസൈലുകൾക്കുള്ളത്. 60 കിലോഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തുക്കൾ വഹിക്കാനുള്ള ശേഷിയും മിസൈലിനുണ്ട്. ഇതിന് പുറമെ ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റവും, മിസൈൽ പാത, ഫ്‌ലൈറ്റ് പരാമീറ്ററുകൾ എന്നിവ നിരീക്ഷിക്കാനുള്ള ടെലിമെട്രി സംവിധാനങ്ങളും മിസൈലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
youtube views kaufen
