തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ നവവധു കാമുകനോടൊപ്പം ഒളിച്ചോടി. പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത കാഞ്ഞിരംകുളം പൊലീസ് (Police) യുവതിയെയും കാമുകനെയും കണ്ടെത്തിയെങ്കിലും യുവതി ഭർത്താവിനും വീട്ടുകാർക്കും ഒപ്പം പോകാൻ വിസമ്മതിച്ചതോടെ കോടതിയിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.
ഭർത്താവിനൊപ്പം കഴിയുന്നതിനിടയിൽ എസ്.ബി.ഐ.യിലെ കളക്ഷൻ ഏജന്റായ യുവതി ഓഫീസിൽ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് മുങ്ങി. സ്ത്രീധനമായി കൊടുത്ത 51 പവന്‍റെ ആഭരണങ്ങളും കാറുമായാണ് യുവതി പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പമാണ് യുവതി ഒളിച്ചോടിയതെന്ന വിവരമറിയുന്നത്. അന്വേണ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഭർത്താവിനൊപ്പമോ വീട്ടുകാർക്കൊപ്പമോ പോകാൻ യുവതി കൂട്ടാക്കിയില്ല.