ദില്ലി: ഭീകര ബന്ധത്തെ തുടർന്ന് രാജ്യവ്യാപകമായി എൻഐഎ നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ പ്രവർത്തകർ അറസ്റ്റിലായത് കേരളത്തിൽ. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള 22 നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചു.
പത്ത് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് എൻഐഎ പരിശോധന നടത്തിയത്. ഈ സംസ്ഥാനങ്ങളിൽ നിന്നെല്ലാമായി 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളം കഴിഞ്ഞാൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത് മഹാരാഷ്‌ട്രയിലും കർണാടകയിലും നിന്നാണ്. 20 പേർ വീതമാണ് രണ്ട് സംസ്ഥാനങ്ങളിൽ നിന്നും അറസ്റ്റിലായത് എന്നാണ് റിപ്പോർട്ട്.
തമിഴ്‌നാട്ടിൽ നിന്നും 11 പേർ അറസ്റ്റിലായി. അസമിൽ നിന്നും 9 പേരെയും, യുപിയിൽ നിന്നും എട്ട് നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ എട്ട് പേരും, മദ്ധ്യപ്രദേശിൽ നാല് പേരും അറസ്റ്റിലായിട്ടുണ്ട്. ഡൽഹിയിൽ നിന്നും മൂന്ന് പേരെയും, പുതുച്ചേരി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും രണ്ട് നേതാക്കളെ വീതവും അറസ്റ്റ് ചെയ്തിട്ടുണ്ട്.