ദില്ലി: പാലക്കാട്ടെ എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പ്രവത്തകൻ സഞ്ജിത്ത് വധക്കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 10 പേരെയാണ് കൊല്ലപ്പെടുത്തിയത് എന്നും ഇതുവരെ 50 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് ജിഹാദികള്‍ കൊലപ്പെടുത്തിയതെന്നും അമിത്ഷായ്ക്ക് നല്‍കിയ കത്തില്‍ കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
പ്രസ്തുത കേസുകളിലൊന്നും പോലീസ് ഗൂഢാലോചനകള്‍ അന്വേഷിച്ചിട്ടില്ലെന്നും തീവ്രവാദ ശക്തികളാണ് ഇതിന് പിന്നില്‍ എന്നറിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ രീതി, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍, ആസൂത്രണം എന്നിവ തീവ്രവാദശൈലിയിലാണ്. സിപിഎം പോപ്പുലര്‍ ഫ്രണ്ട് വര്‍ഗീയ കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. സംസ്ഥാനത്ത് തീവ്രവാദ ശക്തികള്‍ ആയുധപരിശീലനവും സംഭരണവും നടത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മുന്നില്‍ പോലീസ് മുട്ടുമടക്കുകയാണ് എന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറയാന്‍ പോലും പോലീസ് ഭയപ്പെടുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കൂടാതെ ഔദ്യോഗിക സംവിധാനങ്ങളെ തീവ്രവാദസംഘടനകള്‍ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ് എന്നും കരിവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി സിബിഐ അന്വേഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി സുരേന്ദ്രന്‍ പറഞ്ഞു.
അമിത്ഷായുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രിമാരായ വി.മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ദേശീയ വക്താവ് ടോംവടക്കന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അതേസമയം സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ അരുകൊലചെയ്തിട്ട് ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നു പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രതികൾക്ക് കേസുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും നടത്തിയിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആണ് പാലക്കാട് തേനാരി മണ്ഡലം ആർ എസ് എസ് എസ് ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിനെ ഒരു സംഘം പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേർ ചേർന്നാണ് വെട്ടിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.