ദില്ലി : ദക്ഷിണ ദില്ലിയിലെ നേബ് സരായ് ഏരിയയിലെ രാജു പാര്‍ക്കിൽ പോലീസിനു നേരെ നൈജീരിയന്‍ പൗരന്മാർ കൂട്ട ആക്രമണം അഴിച്ചു വിട്ടു . വിസാ കാലാവധി കഴിഞ്ഞതിനു ശേഷവും ഇന്ത്യയില്‍ തുടര്‍ന്ന കുറ്റത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത നൈജീരിയന്‍ പൗരന്മാരെ ഇവര്‍ മോചിപ്പിച്ചു. നൂറിലധികം വരുന്ന നൈജീരിയക്കാര്‍ സംഘം ചേര്‍ന്ന് പോലീസിനെ വളയുകയും പ്രതികളെ മോചിപ്പിക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്തവരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ തുടര്‍ന്ന മൂന്ന് നൈജീരിയന്‍ പൗരന്മാരെ ഇന്നലെ ഉച്ചയോടെയാണ് ലഹരിവിരുദ്ധ സേന കസ്റ്റഡിയിലെടുത്തത്. ലഹരി ഇടപാടുമായി ഇവര്‍ക്ക് ബന്ധമുണ്ട് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു കസ്റ്റഡിയിലെടുത്തത്. ഇതോടെ നൂറിലധികം വരുന്ന നൈജീരിയന്‍ പൗരന്മാര്‍ സംഘടിച്ച് പോലീസ് നടപടിയെ തടസ്സപ്പെടുത്തുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത രണ്ടുപേരെ സംഘം മോചിപ്പിച്ചു. രക്ഷപ്പെടാൻ കഴിയാത്ത ഫിലിപ്പ് എന്നയാള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു