കാസർഗോഡ് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സന്ദീപ് വെൻ്റിലേറ്ററിലായിരുന്നു . ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.നീലേശ്വരത്തിനടുത്ത് ചോയ്യംകോട്ട് ഓട്ടോ ഡ്രൈവറായിരുന്നു. സി.കുഞ്ഞിരാമന്റെയും ചെറുവത്തൂർ കാരിയിലെ എം.കെ.സാവിത്രിയുടെയും മകനാണ്. ഭാര്യ: പി.വിജില (പള്ളിപ്പാറ). മക്കൾ: സാൻവിയ, ഇവാനിയ. സംസ്കാരം ഞായറാഴ്ച.
ഒക്‌ടോബർ 28ന് അർധരാത്രി കളിയാട്ടത്തിനിടെയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ അപകടമുണ്ടായത്. 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പടക്കം സൂക്ഷിച്ചതിന് സമീപത്ത് തന്നെ പടക്കം പൊട്ടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. തെയ്യമിറങ്ങുമ്പോൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്.വെടിക്കെട്ട് നടന്ന സ്ഥലവും പടക്കങ്ങൾ സൂക്ഷിച്ച ഷെഡും തമ്മിൽ ഒന്നര മീറ്റർ മാത്രമായിരുന്നു അകലം. തെയ്യക്കോലം കാണാൻ ഈ ഷെഡിന്റെ വരാന്തയിൽ സ്ത്രീകളും കുട്ടികളുമടക്കം തിങ്ങിനിറഞ്ഞിരുന്നു.

