ഉത്തർപ്രദേശ് : മീററ്റിൽ 400 പേരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവം ഒമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്. ക്രിസ്ത്യൻ മതത്തിലേക്കാണ് ഇവരെ നിർബന്ധിതമായി പരിവർത്തനം ചെയ്‌തത്. സംഭവത്തിൽ ഇരയായവർ സീനിയർ പോലീസ് സൂപ്രണ്ടിനെ സമീപിക്കുകയും, തങ്ങളെ നിർബന്ധിച്ച് ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയാണെന്നും പരാതിപ്പെട്ടു. മംഗാട് പുരത്തുള്ള മാലിൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഹിന്ദു ദൈവങ്ങളെയും, പ്രതിഷ്ഠകളെയും തിരസ്‌കരിക്കാൻ ഇവർ തങ്ങളെ നിർബന്ധിച്ചതായി ഇരകളായവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അനധികൃതമായി മറ്റ് മതങ്ങളിലേക്ക് ആളുകളെ പരിവർത്തനം ചെയ്യാൻ നിർബന്ധിച്ച പ്രതികൾ, കോവിഡ് വ്യാപന സമയത്ത് ഇരകളുമായി സമ്പർക്കം പുലർത്തിയെന്ന് എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്‌ച ഒരു ബിജെപി നേതാവിനൊപ്പം ബ്രഹ്മപുത്രി പോലീസ് സ്‌റ്റേഷനിൽ എത്തിയ ഇരകൾ, മതപരിവർത്തനത്തിനായി പണവും ഭക്ഷണവും നൽകി പ്രതികൾ തങ്ങളെ പ്രലോഭിപ്പിച്ചതായി ആരോപിച്ചു. ഛബിലി എന്ന ശിവ, ബിൻവ, അനിൽ, സർദാർ, നിക്കു, ബസന്ത്, പ്രേമ, തിത്‌ലി, റാണി എന്നിവരാണ് കേസിൽ ഇതുവരെ അറസ്‌റ്റിലായത്.