ശ്രീനഗർ : കശ്മീരിൽ ഭീകരതയ്‌ക്കെതിരെ ശക്തമായ നീക്കവുമായി എൻഐഎ (NIA). രണ്ടു ദിവസത്തിനിടെ ഒൻപത് ഭീകരരെയാണ് പിടികൂടിയത്. കശ്മീരിലും ദില്ലിയിലും ഉൾപ്പെടെ വിവിധ ഇടങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്ന് രാജ്യവിരുദ്ധ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ്, ദി റസിസ്റ്റൻസ് ഫോഴ്‌സ്(ടിആർഎഫ്), ഹിസ്ബുൾ മുജാഹിദ്ദീൻ, അൽ ബാദർ ഉൾപ്പെടെയുള്ള ഭീകര സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് പിടികൂടിയത്.
ചൊവ്വാഴ്ചയും, ബുധനാഴ്ചയുമാണ് തിരച്ചിൽ നടന്നത്. ഇതിൽ ബുധനാഴ്ച പിടികൂടിയ ഭീകരരുടെ വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്. മുഹമ്മദ് ഹനീഫ് ചിരാലു, ഹഫീസ്, ഓവൈസി ദാർ, മാതേൻ ബാത്, ആരിഫ് ഫറൂഖ് ഭാട്ട് എന്നിവരാണ് പിടിയിലായത്. റെയ്ഡിനിടെ തീവ്രവാദ ബന്ധമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ജിഹാദി രേഖകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. സംഭവത്തിൽ രാജ്യവ്യാപകമായ അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്ത് നിന്നും ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള നീക്കത്തിലാണ് എൻഐഎ. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ റെയ്‌ഡ് ഉൾപ്പെടെ നടത്തുമെന്നാണ് വിവരം.