ജമ്മു: കശ്മീരിൽ വീരമൃത്യുവരിച്ച ജവാന്റെ ഭൗതിക ശരീരം (Malayali Jawan Death) ഇന്ന് നാട്ടിലെത്തിക്കും.നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വൈശാഖിന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കുന്നത്. കൊല്ലം കൊട്ടാരക്കര കുടവട്ടൂർ സ്വദേശിയാണ് വീരമൃത്യുവരിച്ച വൈശാഖ്. കുടവട്ടൂർ വിശാഖത്തിൽ ഹരികുമാർ ബീന ദമ്പതികളുടെ മകൻ 24 കാരനായ വൈശാഖ് അഞ്ച് വർഷം മുമ്പാണ് ഇന്ത്യൻ ആർമിയിലെ മെക്കനൈസ് ഇൻഫെന്ററി റെജിെൽ ജോലിയിൽ പ്രവേശിച്ചത്. രണ്ട് മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയിരുന്നു.
ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടൽ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികർ കൊല്ലപ്പെട്ടതും (Kashmir Encounter). ഇന്നലെ വൈകിട്ടോടെയാണ് മരണവിവരം സംബന്ധിച്ച് വീട്ടുകാർക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. ഡിഗ്രി വിദ്യാർഥിനിയായ ശില്പയാണ് വൈശാഖിന്റെ ഏക സഹോദരി.
അതേസമയം കശ്മീരിലെ ഷോപിയാനിൽ മൂന്നു ലഷ്കർ ഭീകരരെ കൂടി ഇന്ത്യൻ സൈന്യം വകവരുത്തി. ഇവരുടെ പക്കലുണ്ടായ ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടൽ ഒൻപതുമണിക്കൂർ നീണ്ടുനിന്നു. എന്നാൽ ഷോപിയാനിലെ ഖെരിപോരയിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട ഒരു ഭീകരന്‍ ബിഹാർ സ്വദേശിയെ കൊന്നശേഷം രക്ഷപെട്ട മുഖ്തര്‍ ഷാ ആണെന്ന് ഐജി വിജയകുമാർ അറിയിച്ചു.