Friday, May 17, 2024
spot_img

നിപ്പ ബാധ ആശങ്ക അകലുന്നു: യുവാവ് വേഗത്തില്‍ സുഖം പ്രാപിക്കുന്നു

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കുന്നു. ഇന്നലെ യുവാവ് അമ്മയുമായി സംസാരിച്ചതായും, മുഴുവന്‍ സമയവും പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.ഇടയ്ക്കുള്ള പനി ഒഴിച്ചു നിര്‍ത്തിയാല്‍ ആരോഗ്യ നില തൃപ്തികരമാണ്.

ഇതിനിടെ, യുവാവുമായി അടുത്തിടപഴകിയ രണ്ട് പേരുടെ നിപ ഫലം കൂടി നെഗറ്റീവാണെന്ന് കണ്ടെത്തി. ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന എട്ട് പേരുടെ നിപ സാമ്പിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തിയത് ആരോഗ്യവകുപ്പിന് ആശ്വാസമാവുകയാണ്.

അമ്മയുമായി സംസാരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യുവാവിനെ അനുവദിച്ചിട്ടുണ്ട്. ഭക്ഷണം സ്വന്തം നിലയില്‍ കഴിക്കുന്നതടക്കം ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ആസ്റ്റര്‍ മെഡിസ്റ്റിയിലെ ഡോക്ടര്‍ ബോബി വര്‍ക്കി വ്യക്തമാക്കുന്നത്.

അതേസമയം, രോഗബാധിതനായ യുവാവിന്റെ രക്തവും സ്രവങ്ങളും പരിശോധനയ്ക്ക് വീണ്ടും അയച്ചിട്ടുണ്ട്. വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയോ എന്നറിയുന്നതിനാണ് പരിശോധന. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന ഫലം ഉച്ചയോടെ ലഭിക്കും. മൂന്ന് ദിവസം മുന്‍പ് നടത്തിയ യുവാവിന്റെ രക്ത പരിശോധനയില്‍ വൈറസ് സാന്നിധ്യം നെഗറ്റീവ് ആകുന്നതിന്റെ സൂചന ലഭിച്ചിട്ടുണ്ട്.

വൈറസ് ബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായാലും മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകരമായിരിക്കും തുടര്‍നടപടികള്‍. വൈറസ് ബാധയേറ്റ യുവാവുമായി ബന്ധമുണ്ടെന്ന് കരുതിയ 318 പേരെ നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും നേരിട്ടിടപഴകിയ 52 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇവരെ പ്രത്യേകം നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്.

നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം വിദഗ്ധര്‍ തുടങ്ങിയതായി കെ കെ ശൈലജ വ്യക്തമാക്കി.അതേസമയം, കോഴിക്കോട്ട് നിന്ന് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ രോഗിക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു.

Related Articles

Latest Articles