ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികളെ തൂക്കിലേറ്റി. വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി ഡമ്മികളെ തൂക്കിലേറ്റി റിഹേസല്‍ നടത്തി.. ഇക്കാര്യം തിഹാര്‍ ജയില്‍ അധികൃതരാണ് അറിയിച്ചത്. അതേസമയം, ഡമ്മികളെ തൂക്കിലേറ്റിയത് ആരാച്ചാര്‍ അല്ലെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണെന്നും അധികൃതര്‍ അറിയിച്ചു. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍വഹിച്ചത്.
ജനുവരി 22നാണ് നിര്‍ഭയ കേസിലെ പ്രതികളെ തുക്കിലേറ്റുന്നത്. അന്നേദിവസം രാവിലെ ഏഴുമണിക്ക് പ്രതികളെ തൂക്കിലേറ്റും. അതേസമയം, വധശിക്ഷയ്ക്ക് എതിരെ രണ്ടു പ്രതികള്‍ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.ചൊവ്വാഴ്ച ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ ബാനുമതി, അശോക് ഭൂഷണ്‍, ആര്‍ എഫ് നരിമാന്‍ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക.
ഹര്‍ജി കോടതി തള്ളിയാല്‍ വിനയ് ശര്‍മ, മുകേഷ് എന്നിവരെ കൂടാതെ പവന്‍, അക്ഷയ് എന്നീ പ്രതികളേയും 22-ന് തന്നെ തൂക്കിലേറ്റും. ഇതിന്റെ മുന്നോടിയായാണ്് പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റിയത്. പ്രതികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ശേഷമാണ് ജഡ്ജി മരണ വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ
കേസില്‍ പ്രതികളായ നാല് പേരുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. ഡല്‍ഹിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതികളുടെ വധശിക്ഷ ശരിവച്ചുള്ള തീരുമാനം എടുത്തത്.പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജി നേരത്തെ ഡല്‍ഹി കോടതി പരിഗണിച്ചിരുന്നില്ല. വധശിക്ഷ ശരിവച്ചതിനെതിരെ പ്രതി അക്ഷയ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നത്. ഈ ഹര്‍ജിക്ക് മുമ്പായി വാദം കേള്‍ക്കാനാവില്ലെന്ന് കോടതി അറിയിച്ചിരുന്നു. കുറ്റവാളികളെ ഡിസംബര്‍ 16 ന് തൂക്കിക്കൊല്ലണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.
2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂര മര്‍ദനത്തിനും ഇരയായത്. രണ്ട് ആഴ്ച മരണത്തോട് മല്ലടിച്ച് നിര്‍ഭയ പൊരുതി നിന്നപ്പോള്‍ രാജ്യം മുഴുവന്‍ അലയടിച്ച പ്രതിഷേധമാണ് ഈ വിധിക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയത്.