ഭോപ്പാൽ : മധ്യപ്രദേശിൽ വീണ്ടും താമര വിരിഞ്ഞു. തരംഗം. രാജ്യമെങ്ങും ആഞ്ഞുവീശുന്ന മോദി പ്രഭാവത്തിനൊപ്പം ശിവരാജ് സിങ് ചൗഹാന്റെ ജനകീയ നയങ്ങളും സംസ്ഥാനത്ത് പാർട്ടിക്ക് വൻ വിജയം നേടിയെടുക്കാൻ സഹായിച്ചു. നാരിശക്തിയെ പ്രചോദിപ്പിക്കാൻ നടത്തിയ പ്രഖ്യാപനങ്ങൾ സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചു. കോൺഗ്രസ് നേതാവ് കമൽനാഥിന്റെ മോഹം അതോടെ പൊലിഞ്ഞു.
ഹിന്ദി ഹൃദയഭൂമിയിൽ നേടിയ വമ്പൻ വിജയം പടിവാതിൽക്കൽ എത്തി നിൽക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും കരുത്താകും.
ചൗഹാന്റെ ലാഡ്‌ലി ബെഹനാ പദ്ധതി സ്ത്രീകൾക്കിടയിൽ വലിയ ഓളമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബത്തിന്റെ വാർഷികവരുമാനം രണ്ടരലക്ഷം രൂപയിൽ കൂടാത്ത 21-60 പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് മാസംതോറും ആയിരം രൂപവീതം അക്കൗണ്ടിലേക്ക് നൽകുന്നതാണ് പദ്ധതി. ഒരു വീട്ടിൽനിന്ന് ഒന്നിലേറെ സ്ത്രീകളാകാം. എന്നാൽ പദ്ധതിയുടെ ജനപ്രീതിയിൽ അപകടം മണത്തറിഞ്ഞ തങ്ങൾ കോൺഗ്രസ് അധികാരത്തിലെത്തിയാൽ 1500 രൂപ നൽകുമെന്ന് കഴിഞ്ഞ മേയിൽ പ്രഖ്യാപിച്ചു. ഇതോടെ 1000 രൂപ എന്നത് 1250 രൂപയാക്കി ഉയർത്തി ചൗഹാൻ മറുപടിനൽകി. 13,000 കോടി രൂപയാണ് ഇതിന് വർഷംതോറും മാറ്റിവയ്ക്കുക. ഇതിനൊപ്പം അധികാരത്തിൽ തിരിച്ചെത്തിച്ചാൽ മാസം മൂവായിരം രൂപയാക്കി സഹായം കൂട്ടുമെന്നും അറിയിച്ചു. ഇപ്പോൾ 1.2 കോടി വനിതകൾ പദ്ധതിയിലുണ്ടെന്നാണ് കണക്ക്. 45,000 കോടി രൂപയുടെ ബജറ്റ് വിഹിതം ഇതിന് വേണ്ടിവരും.
2018-ൽ 1000 പുരുഷന്മാർക്ക് 917 സ്ത്രീകൾ എന്ന അനുപാതം ഇപ്പോൾ മധ്യപ്രദേശിൽ 945 ആയി ഉയർന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 48 ശതമാനം വോട്ടർമാർ സ്ത്രീകളാണ്. സ്ത്രീകളുടെ അക്കൗണ്ടിലെത്തിയ പണം കൂടുതലും കുട്ടികളുടെ പഠനാവശ്യങ്ങൾക്കാണ് ചെലവഴിച്ചത്. 59 വാഗ്ദാനങ്ങളും 101 ഉറപ്പുകളുമായാണ് ചൗഹാൻ ജയിച്ചു കയറുന്നത്. സ്ത്രീകൾക്ക് മാസം 1500 രൂപയ്ക്കുപുറമേ മേരി ബേടീ റാണി യോജന പ്രഖ്യാപിച്ചു. പെൺകുട്ടികൾക്ക് ജനിക്കുമ്പോൾ രണ്ടരലക്ഷം രൂപനൽകുന്ന പദ്ധതിയാണിത്. വിവാഹസമ്മാനമായി 1.01 ലക്ഷം രൂപ, ബസുകളിൽ സൗജന്യയാത്ര, സ്ത്രീകളുടെ തൊഴിൽസംരംഭങ്ങൾക്ക് 25 ലക്ഷം രൂപ വായ്പ തുടങ്ങിയവ ഇതിൽവരും. 500 രൂപയ്ക്ക് ഗ്യാസ് സിലിൻഡർ നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ 450 രൂപയ്ക്ക് ചൗഹാൻ വാഗ്ദാനംചെയ്തു. ഇതെല്ലാം തന്നെ ഭരണവിരുദ്ധ വികാരത്തെയും മറികടന്ന് പാർട്ടിക്ക് മിന്നുന്ന വിജയം സ്വന്തമാക്കാൻ സഹായിച്ചു.