ചൈനയിലെ മുസ്ലിം പള്ളിയിൽ നിന്നും ചന്ദ്രക്കല ഉൾപ്പെടെയുള്ള ഇസ്ലാമിക മതചിഹ്നങ്ങളും മിനാരങ്ങളും നീക്കം ചെയ്യുന്ന നടപടികളുമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം മുന്നോട്ട്. അന്താരാഷ്ട്ര മാദ്ധ്യമമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ചൈനയിലെ മുസ്ലീം ആരാധനാലയങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ചൈനീസ് സർക്കാരിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമാണ് ഇത്തരം പരിഷ്കരണങ്ങളെന്നാണ് വിശ്വാസികൾ കരുതുന്നത്.
ചൈനയിലെ ഏറ്റവും വലിയ മുസ്ലീം ആരാധനാലയമായ ഗ്രാൻഡ് മോസ്‌ക് ഓഫ് ഷാഡിയൻ ആണ് ഇത്തരത്തിൽ ഒടുവിൽ പരിഷ്കാരത്തിന് വിധേയമായത്. മിംഗ് രാജവംശത്തിൻ്റെ കാലത്താണ് ഗ്രാൻഡ് മോസ്‌ക് ഓഫ് ഷാഡിയൻ നിർമ്മിച്ചത്. തെക്ക് പടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം വരെ ഈ മസ്ജിദിൽ ടൈൽ പാകിയ പച്ച താഴികക്കുടവും ചന്ദ്രക്കലയുംഇതോടൊപ്പം നാല് ചെറിയ താഴികക്കുടങ്ങളും മിനാരങ്ങളും ഉണ്ടായിരുന്നു.
എന്നാൽ ഏറ്റവും പുതിയ സാറ്റലൈറ്റ് ഫോട്ടോഗ്രാഫുകളിൽ നിന്ന് മനസിലാകുന്നത് ഈ മസ്ജിദിൽ നിന്ന് താഴികക്കുടം നീക്കം ചെയ്യുകയും പകരം ഹാൻ ചൈനീസ് ശൈലിയിലുള്ള പഗോഡ മേൽക്കൂര സ്ഥാപിക്കുകയും ചെയ്തു എന്നാണ്. മസ്ജിദിൻ്റെ മിനാരങ്ങൾ ചെറുതാക്കി പഗോഡ ഗോപുരങ്ങളാക്കി മാറ്റിയിരിക്കുന്നു.
2018-ൽ അവതരിപ്പിച്ച വിദേശ വാസ്തുവിദ്യാ ശൈലികളെ നീക്കം ചെയ്ത് വാസ്തുവിദ്യാ ശൈലികളെ പ്രോത്സാഹിപ്പിക്കുക എന്ന പദ്ധതി പ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങളെന്നാണ് ചൈനീസ് ഗവൺമെൻറ് നൽകുന്ന വിശദീകരണം.