കാബൂള്‍: താടി വളര്‍ത്താത്ത ഉദ്യോഗസ്ഥരെ ഓഫീസുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് നിര്‍ദേശം നൽകി താലിബാന്‍ ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാര്‍ താടി വടിക്കരുതെന്നും നീളമുള്ളതും അയഞ്ഞതുമായ ഡ്രസും തൊപ്പിയും അടങ്ങുന്ന പ്രാദേശിക വസ്ത്രം ധരിക്കണമെന്നും നിര്‍ദേശം നല്‍കിയിരിക്കുകയാണ് താലിബാന്‍ ഭരണകൂടം. ഡ്രസ് കോഡ് പാലിക്കാതെ ഇനി മുതല്‍ ഓഫീസുകളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം പുരുഷന്മാര്‍ കൂടെയില്ലാതെ വിമാനയാത്ര നടത്തുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കി താലിബാന്‍ ഉത്തരവിറക്കിയിരുന്നു. നേരത്തെ പെണ്‍കുട്ടികള്‍ക്കായി ഹൈസ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം താലിബാന്‍ പിന്‍വലിച്ചിരുന്നു. അഫ്ഗാനില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതിന് ശേഷം പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ ക്ലാസുകളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ അവരോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. നയം മാറ്റാനുള്ള കാരണം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കുമേല്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

