ചെന്നൈ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആര്‍ട്ടിക്കിള്‍-370 എടുത്തുകളഞ്ഞതു കൊണ്ട് ജമ്മു കശ്മീരിലെ ഭീകരവാദത്തിന് അറുതി വരുത്താന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രചിച്ച ലിസണിങ്, ലേണിങ് ആന്‍ഡ് ലീഡിങ് എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ട്ടിക്കിള്‍-370 കൊണ്ട് കശ്മീരിനോ രാജ്യത്തിനോ ഒരു ഗുണവുമുണ്ടായില്ലെന്ന് അമിത് ഷാ പറഞ്ഞു. എ ബി വി പി അംഗമായിക്കെ പണ്ട് വെങ്കയ്യ നായിഡുവും ആര്‍ട്ടിക്കിള്‍-370 ന് എതിരെ സമരം ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ ഓര്‍മിച്ചു. സമരം ചെയ്ത നായിഡുവിനോട് താങ്കള്‍ എന്നെങ്കിലും കശ്മീര്‍ കണ്ടിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹം പഠിച്ചിരുന്ന കോളേജിലെ പ്രൊഫസര്‍ ചോദിച്ചത്.
നമ്മുടെ മുഖത്ത് രണ്ട് കണ്ണുകളുണ്ട്. എന്നാല്‍ ഒരിക്കലും അവയെ പരസ്പരം കാണാന്‍ സാധിക്കില്ല. എങ്കിലും ഏതെങ്കിലും ഒരു കണ്ണിന് അപകടം ഉണ്ടായാല്‍ സ്വാഭാവികമായും മറുകണ്ണില്‍ നിന്നും കണ്ണുനീര്‍ വരും എന്നായിരുന്നു നായിഡു അന്ന് നല്‍കിയ മറുപടിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സദസ്സില്‍ വിശദീകരിച്ചു.