ദില്ലി: രാജ്യത്ത് ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സി ആന്റ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളന കാലത്ത് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ചര്‍ച്ച ചെയ്യപ്പെടുന്നത്. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചില ക്രിപറ്റോകറൻസികൾ ഒഴികെയുള്ളവ നിരോധിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ബിൽ പ്രകാരം ആർബിഐയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയും അവതരിപ്പിക്കും.
ഇന്ത്യയിൽ ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് നിയമപരിരക്ഷ ഇപ്പോഴില്ല. എന്നാൽ ഇടപാടുകൾ നടക്കുന്നുണ്ട്. 2018 ൽ കേന്ദ്രം ക്രിപ്റ്റോ ഇടുപാടുകൾ പൂർണ്ണമായും വിലക്കിയിരുന്നു. എന്നാൽ 2020 മാർച്ച് മാസത്തിൽ സുപ്രീം കോടതി ഈ നിയന്ത്രണം എടുത്തുകളഞ്ഞു.