ദില്ലി: കൊറോണ പ്രതിരോധത്തിനായി മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. നേരത്തെ മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
തുടർന്ന് നിഷേധിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്ത.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആയിരുന്നു ആദ്യ ഉത്തരവ് പുറത്തിറക്കിയത്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് എടുക്കേണ്ടെന്ന് മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം. മാസ്‌ക് ഒഴിവാക്കാവുന്ന സാഹചര്യത്തില്‍ എത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. മാസ്കും ശാരീരിക അകലവും തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് എടുക്കില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവില്‍ പറയുന്നത്.