മസാലദോശയ്ക്കൊപ്പം സാമ്പാർ വിളമ്പാത്തതിനെ ചോദ്യം ചെയ്ത് നൽകിയ പരാതിയിൽ ബീഹാറിലെ ബക്‌സറിലെ ഒരു റസ്റ്റോറന്റിനെതിരെ പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ കോടതി. 3,500 രൂപയാണ് റസ്റ്റോറന്റിന് പിഴ ചുമത്തിയത്. പിഴയടക്കാനായി 45 ദിവസത്തെ സാവകാശവും കോടതി നല്‍കി. ഇതിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ പിഴ തുകയുടെ 8 ശതമാനം പലിശ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
2022 ഓഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഭാഷകനായ മനീഷ് ഗുപ്ത തന്റെ ജന്മദിനത്തിൽ ബീഹാറിലെ ബക്‌സറിലെ നമക് റസ്റ്റോറന്റിൽ നിന്നും 140 രൂപയുടെ സ്പെഷൽ മസാലദോശ വാങ്ങി. 140 രൂപ നൽകിയിട്ടും മസാലദോശയ്ക്കൊപ്പം സാമ്പാർ ഇല്ലെന്നറിഞ്ഞ മനീഷ് ഗുപ്ത പരാതിയുമായി റസ്റ്ററന്റില്‍ തിരികെ എത്തി.
എന്നാൽ 140 രൂപയ്ക്ക് മുഴുവൻ റസ്റ്ററന്‍റും വാങ്ങാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നാണ് ഹോട്ടലുടമ ചോദിച്ചത്. ഒടുവിൽ തർക്കം മുറുകിയപ്പോൾ അദ്ദേഹം ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. ഒടുവിൽ കൃത്യമായ അന്വേഷണത്തിന് ശേഷമാണ് ഡിവിഷൻ ബെഞ്ച് ഹോട്ടലുടമ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും റസ്റ്റോറന്‍റിന് 3,500 രൂപ പിഴ ചുമത്തുകയും ചെയ്തത്.