പാറ്റ്‌ന : ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി രംഗത്ത് വന്നു. പോലീസ് നടത്തിയ ലാത്തിചാർജിൽ ബിജെപി നേതാവ് വിജയ് കുമാർ സിങ് അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും ജിതൻ മാഞ്ചി ആവശ്യപ്പെട്ടു.
“നിതീഷ് കുമാറിനു ഭരണം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തു രാഷ്ട്രപതി ഭരണം അനിവാര്യമായിരിക്കുന്നു. ലാത്തി സംസ്കാരമുള്ള ആർജെഡിയുമായി സഖ്യത്തിലായ ശേഷം നിതീഷിന്റെ സംസ്കാരവും മാറി. നിതീഷിനു ജനാധിപത്യത്തേക്കാൾ വിശ്വാസം ലാത്തിതന്ത്രത്തിലായെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ യഥാർഥ മുഖ്യമന്ത്രി തേജസ്വി യാദവാണ്. ബിജെപിയോടു പകരം വീട്ടുമെന്നാണ് തേജസ്വി പ്രഖ്യാപിച്ചിരുന്നത്. ലാത്തിചാർജിനെ തിരിച്ചടിയെന്നാണ് തേജസ്വി വിശേഷിപ്പിച്ചത്. ലാത്തി ചാർജിൽ കൊല്ലപ്പെട്ട വിജയ് കുമാർ സിങിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം.” – ജിതൻ മാഞ്ചി പറഞ്ഞു .