തൃശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേരെ കൂടി പിടികൂടി. പാലായില്‍ നിന്നുള്ള സംഘമാണ് ആനയെ കുഴിച്ചിട്ടതെന്നാണ് സംശയം. അതേസമയം കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ഇതേ ആനയുടേതെന്ന് സ്ഥിരീകരിച്ചു. ആനയുടെ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ രാസ പരിശോധനയ്ക്ക് അയച്ചു. ആനയ്ക്ക് വിഷം നൽകിയിരുന്നോ എന്ന് കണ്ടെത്തുന്നതിനായാണിത്.
അതേസമയം കാട്ടാനയെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ ചേലക്കര മുള്ളൂര്‍ക്കരയിലെ റബ്ബര്‍ തോട്ടത്തിന്റെ ഉടമ റോയിയെ കസ്റ്റഡിയിലെടുക്കാന്‍ വനംവകുപ്പ് സംഘം ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട് . കോടതി അനുമതി ലഭിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥത്തിൽ ഇന്ന് രാവിലെയാണ് മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് . ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് വിവരം.
കേസില്‍ നിരവധി പ്രതികള്‍ ഉണ്ടെന്നാണ് സൂചന. ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് വിവരം. വനംവകുപ്പിന്റെ അറിയിക്കാതെ ഷോക്കേറ്റ ആനയെ കുഴിച്ചു മൂടിയത് വലിയ നടപടികള്‍ക്ക് വഴിയൊരുക്കും. ആനയ്ക്ക് വെടിയേറ്റ ലക്ഷണമില്ലെന്നും ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. കെ ജി അശോകന്‍ പറഞ്ഞിരുന്നു