കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലേക്കുള്ള രണ്ടാം വരവ് ഏറെ അപ്രതീക്ഷിതമായിരുന്നു. പ്രത്യേകിച്ചും ഈ മാസം മൂന്നിന് അദ്ദേഹം തൃശൂർ സന്ദർശനം നടത്തിയ പശ്ചാത്തലത്തിൽ. അതിനാൽ തന്നെ സുരക്ഷാ സേനകൾക്ക് മുന്നൊരുക്കങ്ങൾക്ക് വലിയ സമയം കിട്ടിയില്ല എന്നതാണ് യാഥാർഥ്യം. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും തൃപ്രയാർ സന്ദർശനവും അദ്ദേഹം നടത്തുമെന്ന് പിന്നീടാണ് അറിയാനായത്. ഒരാഴ്ച മുമ്പ് മാത്രമാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായതും. ഇതോടെ എസ്പിജി അടക്കമുള്ള സുരക്ഷാ ഏജൻസിക്ക് വെല്ലുവിളി കൂടി. ഈ വെല്ലുവിളികളെ മുന്നിൽ നിന്ന് ഏറ്റെടുത്തത് എസ്പിജി എഡിജിപി സുരേഷ് രാജ് പുരോഹിത് എന്ന മലയാളി ഉദ്യോഗസ്ഥനാണ്.
ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ കാരണങ്ങളാൽ മാറ്റിയാൽ അദ്ദേഹത്തെ വിമർശിക്കാനുള്ള, രാഷ്ട്രീയപരമായി ആക്രമിക്കാനുള്ള ഒരു കാരണമായി അതിനെ മാറ്റുമെന്ന് പുരോഹിത് വേഗത്തിൽ തിരിച്ചറിഞ്ഞു. ഒരു കല്യാണവും മറ്റേണ്ടതില്ലെന്ന് എല്ലാ നൂലാമാലകളും മാറ്റി വച്ച് പുരോഹിത് തീരുമാനിച്ചു. വിവാഹങ്ങൾ മാറ്റാതെ തന്നെ അദ്ദേഹം പ്രധാനമന്ത്രിക്ക് ഗുരുവായൂരിൽ പഴുതടച്ച സുരക്ഷയൊരുക്കി. ഇതിനൊപ്പം നവദമ്പതികൾക്ക് മോദി ആശിർവാദവും നൽകി. സാധാരണ ഇത്തരം പരീക്ഷണങ്ങൾക്ക് സുരക്ഷാ ഏജൻസികൾ തയ്യാറാകില്ല. ഇത് മുൻ കൂട്ടികൊണ്ടാണ് ചിലർ ദുഷ്ടലാക്കോടെ വിവാഹങ്ങൾ മാറ്റിവച്ചു എന്ന കഥ മെനഞ്ഞു പ്രചരിപ്പിച്ചത്. അതാണ് എല്ലാ അർത്ഥത്തിലും പുരോഹിത് പൊളിച്ച് കൈയ്യിൽ കൊടുത്തത്. എസ്പിജിയിൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുന്നത് സുരേഷ് രാജ് പുരോഹിതാണ്.
അദ്ദേഹം തൃശൂർ പൊലീസ് അക്കാദമി ഐജിയായിരിക്കെ അക്കാദമി കാന്റീനിലെ അപ്രഖ്യാപിത ബീഫ് നിരോധനം ഏറെ വിവാദമായിരുന്നു. രണ്ട് വർഷത്തോളം കാന്റീനിൽ ബീഫ് വിഭവങ്ങൾ വിളമ്പിയിരുന്നില്ല. പിന്നീട് സുരേഷ് രാജ് പുരോഹിത് ഡെപ്യൂട്ടേഷനിൽ കേന്ദ്രത്തിലേക്ക് പോയി. അതിനിർണ്ണായക ഉത്തരവാദിത്തങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. പോലീസ് അക്കാദമിയിൽ അമൃതാനന്ദമയി എത്തിയതും സുരേഷ് രാജ് പുരോഹിത് വിവാദത്തിലായിരുന്നു.