ലക്നൗ : ആഗ്രയിലെ എക്സ്‌പ്രസ്‍വേയിൽ, മൂടൽമഞ്ഞ് സൃഷ്ടിച്ച കുറഞ്ഞ കാഴ്ച്ച പരിധി മൂലം റോഡിൽ കിടന്ന മൃതദേഹം തിരിച്ചറിയാതെ വാഹനങ്ങൾ നിരനിരയായി കയറിയിറങ്ങി. വാഹനങ്ങൾക്കിടയിൽപ്പെട്ട് ചതഞ്ഞ് അരഞ്ഞ ശരീരഭാഗങ്ങൾ അരക്കിലോമീറ്ററോളം ദൂരത്തിൽ ചിതറിത്തെറിച്ച് കിടക്കുകയായിരുന്നു. മൃതദേഹം എങ്ങനെയാണ് ഇവിടെ വന്നതെന്നും അത് ആരുടേതാണെന്നുമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.
ശരീരഭാഗങ്ങളിൽ നിന്ന് ലഭിച്ച ഒരു കൈ വിരൽ മാത്രമാണ് പോലീസിന് മുന്നിലെ ഏക പിടിവള്ളി. ഈ വിരൽ ഉപയോഗിച്ച് ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ മരിച്ചയാളെ തിരിച്ചറിയാൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. മരിച്ചയാളുടേതെന്നു സംശയിക്കുന്ന ഒരു ഷൂസും സംഭവസ്ഥലത്തുനിന്നു കണ്ടെത്തി. റോഡിൽ എത്ര സമയം മൃതദേഹം കിടന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. റോഡിൽനിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്