കോട്ടത്തറ: വെള്ളമില്ലാത്തതിനെ തുടർന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ നിർത്തിവെച്ചു. മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്ചാർജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി.
രണ്ട് ദിവസമായി ആശുപത്രിയിൽ വെള്ളമില്ലായിരുന്നു. വെള്ളം മുടങ്ങാൻ കാരണം മോട്ടോറിൽ ചളി അടിഞ്ഞത് മൂലമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നും അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ മാത്രമാണ് നിർത്തിവച്ചതെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.
ഇതിനിടെ , ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവച്ച വിഷയത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ടു. ആരോഗ്യ, വൈദ്യുതി മന്ത്രിമാരുമായി ചർച്ച നടത്തി. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി പറഞ്ഞു. കുടിവെള്ള വിതരണം രാത്രി 10 മണിയോടെ സാധാരണ നിലയിലാകും. അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങില്ല. ഏകോപനത്തിനായി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.